മുംബൈ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച് ഭർത്താവ്. ഏപ്രിൽ 20ന് പൂനെയിലെ ഉറുളി കാഞ്ചൻ ഏരിയയിലാണ് സംഭവം നടന്നത്. ഒരു മാസത്തിന് ശേഷം മേയ് 15ന് യുവതി പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
ക്രൂരമായ മർദനത്തിന് പിന്നാലെ ഫ്ലോർ ക്ലീനിംഗ് ആസിഡാണ് ഇയാൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒഴിച്ചത്. തുടർന്ന് ചികിത്സതേടുന്നതിൽ നിന്നും ഇയാൾ യുവതിയെ വിലക്കി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തി.
വെൽഡറായി ജോലി ചെയ്യുന്ന യുവാവ്, 25കാരിയായ യുവതിക്ക് മറ്റെരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഏപ്രിൽ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാൾ ഭാര്യയെ മർദ്ദിക്കുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന ഫ്ലോർ ക്ലീനിംഗ് ആസിഡ് എടുത്ത് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിക്കുകയും, വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തന്നെ ആശുപത്രിയിൽ എത്തിക്കാൻ യുവതി ഭർത്താവിനോട് കെഞ്ചി അപേക്ഷിച്ചെങ്കിലും വൈദ്യസഹായം തേടാൻ ഇയാൾ അനുവദിച്ചില്ലെന്ന് ഉറുളി കാഞ്ചൻ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സച്ചിൻ വാങ്കഡെ പറഞ്ഞു.
പിന്നീട് ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി രണ്ട് മക്കളെയുമൂകൂട്ടി സോലാപൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും അവിടെയുള്ളവരോട് വിവരം പറഞ്ഞ ശേഷം തിരികെ എത്തി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 115 (അറിഞ്ഞുകൊണ്ട് പരിക്കേൽപ്പിക്കൽ), സെക്ഷൻ 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവയ്ക്കൊപ്പം മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.